2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

എന്‍റെ കവിക്ക്

തെരുവ് അനാഥമാണ്
വേച്ചു നടന്ന നിന്‍റെ കാലൊച്ചകള്‍ ഇല്ലാതെ

കാലത്തിനോട് കലഹിച്ചവനെ
നിന്‍റെ മൃതശരീരത്തെ ചൊല്ലി
കാലമിന്നു കലഹിക്കുന്നു

നിന്‍റെ ഹൃദയത്തിനു മീതെ വിടര്‍ന്ന പൂവ്
പറിച്ചെടുത്തതു ഞാനാണ്
നിന്‍റെ മുഖം മൂടിയതില്‍
ബാക്കി വന്ന ഒരു ദളം ഞാനെടുക്കുന്നു

മത്തുപിടിച്ച മനസുമായി
മരവിച്ച മനസാക്ഷികളെ
പരിഹസിച്ചവന്റെ ഓര്‍മക്ക്

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

തെരുവ് ജന്മം

അമ്മ ഞാനാണ്
ജന്മം ഏകിയില്ലേലും
ഉറുമ്പരിച്ച തിണ്ണയില്‍
നീ മരണം കാത്തു കിടക്കവേ
കണ്ടത് എന്‍റെ കണ്ണുകള്‍ മാത്രമാണ്
ശേഷിപ്പരെല്ലാം അന്ധര്‍
ബന്ധിതര്‍....

ഒരു യാത്രയിലായിരുന്നു നീ
ജന്മത്തില്‍ നിന്നും മരണത്തിലേക്ക്
ഇപ്പോളും യാത്ര അങ്ങോട്ട്‌ തന്നെയാ
ഇത്തിരി നേരം വൈകി പോകാം എന്ന് മാത്രം

കാഴ്ച മരിക്കാത്ത എന്‍റെ കണ്ണുകള്‍ക്ക്
മനുഷത്വം മരവിക്കാത്ത മനസിന്‌
ആയില്ല
നിന്നെ പറഞ്ഞയക്കാന്‍

നാളെ തിരിച്ചറിവിന്റെ കാലം വരും
അന്ന് നീ
ഈ നശിച്ച ലോകത്തിലേക്ക് കൈ പിടിച്ച
എന്നെ ശപിക്കരുത്
അമ്മയെന്നല്ലാതെ ഒന്നും വിളിക്കരുത്....

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

ഒരു എയര്‍ ഇന്ത്യ യാത്രക്കാരന്റെ ആത്മ വിലാപം


ന്‍റെ ദൈവേ കാക്കണേ
ഇല്ലിനി നേരം തെല്ലുമേ
വിമാനം ടൈമില്‍ പൊന്തണേഎയര്‍ ഇന്ത്യയില്‍ അത്ഭുദം കാട്ടണേ

താലി വിറ്റു വാങ്ങിയ വിസയിത്
വീട് ലോണിന്റെ പൈസയില്‍ ടിക്കറ്റ്‌
എയര്‍പോര്‍ട്ടില്‍ അവരുടെ പേക്കൂത്ത്
നെഞ്ചിനുള്ളിലോ അറബിടെ ഗെറ്റ് ഔട്ട്‌

അമ്മ മരിച്ച ദിനത്തിലെ ടിക്കറ്റ്‌
വിമാനമെത്തി ആണ്ടിന്റെ നേരത്ത്
ഡ്യൂട്ടി കഴിഞ്ഞപ്പോ പോയൊരു പൈലറ്റ്
പാതി വഴിയിലായ് ഞങ്ങള്‍ ഒറ്റക്ക്

കഴിഞ്ഞ മാസം പാക്കിയ മയ്യത്ത്
എങ്ങുമെത്താതെ ഫ്രീസറിന്‍ ഉള്ളില്‍
ടെക്നിക്കലാം കേടിന്റെ പേരില്
മാസമേറെയായ് വീമാനം ബന്ദിലാ

ആഴ്ച തോറും വരുന്നൊരു മന്ത്രി സാര്‍
കേള്‍പ്പതില്ലീ പരിഭവമൊരിക്കലും
എന്നെ കൂട്ടാന്‍ വന്നൊരു വീട്ടുക്കാര്‍
വീടുവാങ്ങി എയര്‍പോര്‍ട്ടിന്‍ നടുക്കല്

വേണ്ട കോടി കണക്കിന് രൂപയും
സ്വര്‍ണം കായ്ക്കുന്ന മുറ്റത്തെ മരങ്ങളും
ഒറ്റ തേടലെ ഉള്ളൂ ദൈവമേ
വിമാനം ടൈമില്‍ പൊന്തണേ

2010, ജൂലൈ 30, വെള്ളിയാഴ്‌ച

" WHAT AN IDEA SIRJI.."

അവള്‍ സുന്ദരിയും ആ ഏരിയയിലെ ഐശ്വര്യാ ആണെന്നൊന്നും പറയാന്‍ ഒക്കില്ല എങ്കിലും സുമാര്‍ അഴകുള്ള ഒരു പെണ്ണ്. അത് കൊണ്ട് തന്നെ പൊട്ടു കടലയോളം അഹങ്കാരം അവള്‍ക്ക് ഉണ്ടായിരുന്നു. നാട്ടിലെ ഒരു വിധം ചെറുപ്പക്കാര്‍ ഒക്കെ നോക്കിപോകുന്ന പെണ്ണ്. ഓടുന്ന ഓട്ടോറിക്ഷ അവളുടെ വീടിനു മുന്നില്‍ കേടാവുന്ന അവസ്ഥ! അത് നന്നാക്കാന്‍ അവളുടെ വീട്ടില്‍ നിന്നു ടൂള്‍സ് വാങ്ങിയിരുന്ന ഡ്രൈവര്‍ വരെ ഉണ്ടായിരുന്നു..! പോരാത്തതിന് ഇന്നത്തെ ടെലിവിഷന്‍ അവതാരകരുടെ മൂത്ത ചേച്ചി എന്ന രീതിയില്‍ ആഷ്ബുഷ്‌ ഇംഗ്ലീഷും. മാതൃഭൂമിയെ മറാത്ത ഭൂമി എന്ന് വായിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ഇവള്‍ വിലസിയില്ലെങ്കിലല്ലേ അത്ഭുദം...!

ആ സമയത്താണ് ഈയുള്ളവന്‍ അവിടെ താമസം തുടങ്ങുന്നത്. (നിര്‍)ഭാഗ്യവശാല്‍ അവളെനിക്ക് അയല്‍ക്കാരി. വൈകീട്ടത്തെ സൊറ പറച്ചിലിന് വേണ്ടി ഞങ്ങള്‍ കൂട്ടുകാര്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒത്തു കൂടുമ്പോള്‍ ലവളും വരും. ആ ഏരിയയിലെ ആണ്‍പിള്ളേര്‍ക്ക് അത് കൊണ്ട് തന്നെ വീട്ടില്‍ ആരെങ്കിലും മരിച്ചു എന്ന് കേട്ടാല്‍ പോലും സൊറ സദസ്സ് വിട്ട് പോകാന്‍ മടിയായിരുന്നു. വിധിയുടെ വിളയാട്ടമെന്നോ ടിവിയില്‍ രാശി പറയണ തടിയന്റെ നാക്കിന്റെ പുണ്യമെന്നോ അറിയില്ല. ( അയാള്‍ ആ ആഴ്ച പറഞ്ഞായിരുന്നു ആപത്തു കാലമാണെന്ന്) അവളോടെനിക്കൊരു ഇത്. കാര്യം വച്ചു താമസിപ്പിച്ചാല്‍ കൂടെ ഉള്ളവരില്‍ ഏതേലും ഡിഫെന്‍സ് പ്ലെയര്‍ ഗോള്‍ അടിക്കാന്‍ ചാന്‍സ് ഉണ്ടെന്നു മനസെന്ന ഫെര്‍ഗുസേന്‍ പറഞ്ഞപ്പോ. പിന്നെ ഒന്നും നോക്കിയില്ല. വിശ്വസിക്കാവുന്ന ഒരുത്തിയെ കൊണ്ട് അവളോട് കാര്യം ഉണര്‍ത്തിച്ചു. ഹോളിയല്ലേ ആരേലും ദേഹത്ത് നിറം പൂശട്ടെ എന്ന് കരുതി നടക്കുകയായിരുന്നു അവള്‍ എന്ന് ഞാനറിഞ്ഞോ? സ്ഥിരം കാമുകന്റെ വേവലാതിയോടെ മറുപടിക്ക് കാത്തുനിന്ന എനിക്ക് ഒരു കത്തും ഒരു ഗിഫ്ടും ആണ് കിട്ടിയത്. സംഗതി സക്സസ്. പിന്നെ സിരകളില്‍ പ്രണയവും മിഴികളില്‍ അവളുടെ അമ്മാവനോടുള്ള ഭയവും നിറച്ച പ്രണയ പ്രയാണം. കയ്യിലെ കാശിന്റെ കനം അനുസരിച് അവളെനിക് വിവിധ രീതിയിലുള്ള പാവകളും ചോക്ക്ലറ്റും മാറി മാറി തന്നപ്പോളും സുലൈഖാത്താടെ പീടികയിലെ കാരക്ക മുട്ടായി കൊണ്ട് ഞാനവളെ ഒതുക്കി. പ്രണയ താളുകളില്‍ സായിപ്പിന്റെ ഭാഷയില്‍ അവളെഴുതുമ്പോള്‍ എനിക്ക് അക്ഷരതെറ്റില്ലാതെ മലയാളം എഴുതാന്‍ പോലും അടുത്ത വീട്ടിലെ റസിയാനെ അപ്പ്രോച് ചെയ്യേണ്ടി വരുന്നു എന്നതിനാലും. ആ അപ്പ്രോച് എനിക്കൊരു പ്രൊപോസല്‍ ആകാന്‍ വകുപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞതിനാലും ഞാന്‍ ഈ എഴുത്ത് പരിപാടിയെ പാടെ അവഗണിച്ചു.

ആയിടെ, ഇവളുടെ സുഹൃത്തും ഇവളേക്കാള്‍ സുന്ദരിയും സര്‍വോപരി ഇവളുടെ സഹപാഠിയും ആയ ഒരുത്തി അങ്ങോട്ട്‌ വന്നു. അവളും വീടുമാറി വന്നതാണ്. രണ്ടാം ക്ലാസ്സിലെ യുണിഫോം നാലാം ക്ലാസ്സില്‍ പാകമാകില്ല എന്ന തിരിച്ചറിവ് എനിക്ക് വന്നു തുടങ്ങിയ കാലമായിരുന്നു. അത് കൊണ്ട് തന്നെ കൂട്ടുകാരിയോടായി എന്‍റെ ഇഷ്ടം പിന്നീട്. ആ ഇഷ്ടം പറയാന്‍ ഞാന്‍ നിയോഗിച്ചതോ എന്‍റെ പൂര്‍വ കാമുകിയെ. അവള്‍ ആ ദൌത്യം ഭംഗിയായി ചെയ്തു. മറുപടി അനുകൂലമാണെന്ന് പറയുക കൂടി ചെയ്തതോടെ പഴയ ഇവളെ ഞാനങ്ങു ഭംഗിയായി ഡിസ്പോസ് ചെയ്തു. ( അവള്‍ക്ക് എന്നേ പോലെ വേറെ രണ്ട കോന്തന്മാര്‍ ഉണ്ടായിരുന്നു എന്നും അവര്‍ കൊടുത്തിരുന്ന സമ്മാനങ്ങള്‍ ആണ് എനിക്കുള്ള പ്രണയോപഹാരങ്ങള്‍ ആയി രൂപം മാറിയിരുന്നതെന്നും ഉള്ള സത്യം തിരിച്ചറിയാന്‍ വൈകിയതാ ചങ്ങാതി. ഒരു പെണ്ണ് പറ്റിച്ചു എന്ന് പറഞ്ഞാ മൊത്തം ആണ്‍ വര്‍ഗത്തിനല്ലേ നാണക്കേട് അതോണ്ടാ!! ) അതിനിടെ നമ്മുടെ സൊറ സംഘത്തില്‍ പെട്ട ഒരുവന്‍ ഞാന്‍ ഡിസ്പോസ് ചെയ്ത കഥ അറിഞ്ഞു. എന്നില്‍ പൂര്‍ണ വിശ്വാസമുള്ളത് കൊണ്ടോ അതോ ജീവിതം മടുത്തു കൊണ്ടോ എന്നറിയില്ല ലവന്‍ ഈ സൌന്ദര്യ ധാമത്തെ വളചെടുക്കാന്‍ തീരുമാനിച്ചു. ഞാനപോഴേ പറഞ്ഞതാണ് അവനോട് " അളിയാ വേണ്ട. പെയിന്റ് അടിച്ച വീട് കാണാന്‍ പോണ പോലെ അല്ല പെയിന്റ് പണിക്ക് പോണത് എന്ന് " എവടെ! അങ്ങനെ ഉപദേശം വെല്ലുവിളിയും ഞാന്‍ വീണ്ടും അവളെ വളക്കും എന്ന പോര്‍വിളിയും ആയി. സത്യത്തില്‍ ഒരുത്തന്‍ തൂങ്ങി ചാവുന്നത് കാണാനുള്ള മനസ് ഇല്ലാത്തതു കൊണ്ടാ അങ്ങനെ ഒക്കെ പറഞ്ഞു പോയത്. പക്ഷേ ഒരു കരാര്‍ ഉണ്ടായിരുന്നു. ഈ ബെറ്റിന്റെ വിവരം അവളെ ധരിപ്പിക്കരുതെന്നു. അതവന്‍ ശിരസ്സാവഹിച്ചു (പൊട്ടന്‍).


അങ്ങനെ പല വഴികളില്‍ ഞാന്‍ മുട്ടുമ്പോഴും ഒന്നും തുറക്കാത്ത ഒരവസ്ഥ. ഒരു നാള്‍ അവളുടെ മൊബൈല്‍ നമ്പര്‍ എനിക്ക് കിട്ടി. അതിലൂടെ ഒരു പണി ആവാം എന്ന് ഫെര്‍ഗൂസന്‍ വീണ്ടും പറഞ്ഞു. ഞാന്‍ വിളിച്ചു. ഹലോ അങ്ങേ തലക്കല്‍ ലവല്‍ തന്നെ. ശോ! നഷ്ടമായ എന്‍റെ പ്രണയത്തിന്റെ വേദനകളെ കുറിച് വാതോരാതെ സംസാരിച്ചുഅവള്‍ എല്ലാ കുറ്റവും എന്നില്‍ പഴിച്ചപ്പോളും ഞാന്‍ എല്ലാം ശെരി വച്ചുദിവസം ഒന്ന്...... രണ്ട്...... മൂന്ന്....... അന്ന് അവളോട് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി അവള്‍ അത് സ്വീകരിച്ചു തികച്ചും ന്യായമായ എന്‍റെ ഒരു സംശയത്തെ അവള്‍ നേരിട്ടത് ഇപ്രകാരമാണ്

ഞാന്‍; " അല്ല അപ്പൊ മറ്റവന്‍, അവനോട് ഇഷ്ടാന്ന് പറഞ്ഞില്ലേ നീ?"
അവള്‍; " അയ്യേ നീ എന്താ ഇങ്ങനെ? ഞങ്ങള്‍ നല്ല ഫ്രണ്ട്സാ. പക്ഷേ ചിലപ്പോഴൊക്കെ അവനതു മറക്കും. അല്ലാതെ എനിക്കൊന്നും ഇല്ല"

ഇത്ര കൂടെ കിട്ടിയപ്പോ ഫോണിലെ റീകോര്‍ഡിംഗ് സിസ്റ്റം പകര്‍ത്തിയ ശബ്ദ വീചികള്‍ എന്‍റെ ജീവനേക്കാള്‍ വിലയുള്ളതായി തോന്നി . അതുമായി അവന്റെ വീട് ലക്ഷ്യമാക്കി നടക്കുമ്പോ മനസ്സിനു വല്ലാത്തൊരു പവര്‍ കൈവന്നു! പത്തു മണിക്ക് മുന്‍പേ ഉറങ്ങുന്ന അവന്റെ നെഞ്ചില്‍ ചേര്‍ന്ന് കിടക്കണ തലയിണ അവളാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ആ നെഞ്ച് നോക്കി ഒരു ചവിട്ടു കൊടുത്തു. കൂടെ ഫോണിന്റെ ഹെഡ് സെറ്റും. അത്താഴം കഴിക്കേണ്ട നേരത്ത് അന്ത്യ'ക്രൂ'ദാശ കൊടുക്കേണ്ടി വരുമോ കര്‍ത്താവേ എന്ന് തോന്നിപ്പിക്കും വിധം അവന്റെ മുഖം വലിഞ്ഞു മുറുകി. സ്വന്തം ഫോണില്‍ അവള്‍ക്ക് ഡയല്‍ ചെയ്തു. അപ്പുറത്ത് അതേ മധുരസ്വരം അവളുടെ പഞ്ചാരക്ക് ഇവന്റെ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെ മേമ്പോടിയായിരുന്നു പിന്നീട്. രാപ്പനി കഥകള്‍ വരെ പറഞ്ഞു ഫോണ്‍ വച്ചതിനു ശേഷം അവന്‍ എന്നേ നോക്കി. ഇടഞ്ഞ ആനയല്ലേ. എന്ത് പാപ്പാന്‍‌ എന്ത് തോട്ടി. രണ്ടടി പിന്നോട്ട് വച്ച എന്നെ അവന്‍ ചേര്‍ത്തു പിടിച്ചു. " അളിയാ താങ്ക്സ് ഡാ. നീ... നീ എന്നെ രക്ഷിച്ചു.

ഒരു ആത്മ സുഹൃത്തിന്റെ ആവേശത്തോടെ അവനെ കേട്ടിപിടിക്കുംപോ എന്‍റെ കണ്ണില്‍ തൊട്ടപ്പുറത്തെ വീട്ടില്‍ ജനലിലൂടെ ഞങ്ങളുടെ സ്നേഹബന്ധം ആസ്വദിക്കുന്ന അവളുടെ രൂപം പതിഞ്ഞു. മനസ്സില്‍ ഒരു മന്ത്ര ധ്വനിയും. " WHAT AN IDEA SIRJI.."

2010, ജൂലൈ 28, ബുധനാഴ്‌ച

ഉത്തരം നീ പറയണം

ചോര പടര്‍ന്നൊരു തീരം
ഉറങ്ങാതെ കിടപ്പുണ്ട്
തിര പോലും തഴുകാന്‍
മടിച് അനാഥമായി

എന്റെയും നിന്റെയും
മതഭ്രാന്തിന്റെ കനല്‍ കട്ടകള്‍
ചുട്ടെരിച്ച കുടിലുകള്‍
ഉള്ളില്‍ വെന്തു മരിച്ചും
മരിക്കാതെ ശേഷിച്ചും നൊമ്പരമായവര്‍
കാവിയും പച്ചയും പുതപ്പിച്
നാം പരസ്പരം ചോരയില്‍ കുളിച്ചും
എന്‍റെ മുറിവിലെ രക്തം നിലക്കും മുന്നേ
നിന്നെ മുറിവേല്‍പ്പിച്ചും
എന്ത് നേടി നാം
ഉത്തരം നീ പറയണം
എനിക്കതിനുള്ള ഉത്തരമായി
മുന്നിലുള്ളത് ഒന്നും നേടാതെ പോയ
ജീവിതവും ഭ്രാന്തന്‍ ചിന്തകളുമാണ്

2010, ജൂലൈ 20, ചൊവ്വാഴ്ച

അവള്‍..

(ചില ജന്മങ്ങള്‍ ഉണ്ട്. കണ്ണീരിന്റെ നനവ് മറന്നു പോയ മിഴികളില്‍ കാമത്തിന്റെ തീപ്പൊരി നിറച്ച് അന്നത്തെ അന്നം തേടുന്നവര്‍. ഇരുളടഞ്ഞ കോണുകളില്‍ സ്വയം വിറ്റു ജീവിക്കുന്നവര്‍. അനുഭവത്തില്‍ നിന്നും ഞാനീ പെണ്ണിനെ കടമെടുക്കുന്നു... )

ജോലി കഴിഞ്ഞു റൂമിലേക്കുള്ള കാല്‍ നട മദ്ധ്യേ എന്നും കാണാന്‍ കൊള്ളാവുന്ന ഒരുവളെ കാണുമായിരുന്നു. ഈ വിഷയങ്ങളില്‍ ശ്രീരാമന്‍ നേരിട്ട ബുദ്ധി ഉപദേശിച്ചതിനാലാവാം. ഇന്ട്രെസ്റ്റ് ഇല്ലേ എന്ന ഭാവം മുഖത്ത് പ്രകടമായിരുന്നു എന്നില്‍. പക്ഷേ ഈ സുന്ദരിക്ക് വേണ്ടി എന്ത് കൊണ്ടോ ഒരു ചിരി കാത്തു വച്ചു ദിവസവും. ആദ്യമൊക്കെ തിരിച്ചും അവള്‍ ചിരി പാസ്സാക്കിയിരുന്നു. പഴഞ്ചൊല്ലിലെ പൂച്ചയെ പോലെ ആണെന്ന് മനസിലാക്കിയതോണ്ടാവും ആ ചിരി അവള്‍ അങ്ങ് പിന്‍വലിച്ചു.

പരിചിത ഭാവം നഷ്ടമായപ്പോഴാണ് ഈ സങ്കടം തന്റെ ബെഡ് നിവാസിയോട് പറഞ്ഞത്. നിലക്കാത്ത ചിരിക്കിടെ സുഹൃത്ത് പറഞ്ഞത് തെല്ലലോസരപെടുത്തി. "ഇത്തരം ഒരുപാട് പെണ്ണുങ്ങളെ കാണാം ദുബായ് നഗരത്തില്‍.. അവര്‍ പുഞ്ചിരിക്കാന്‍ വന്നതല്ല. മറ്റു പല കാര്യത്തിനുമാ..." സുഹൃത്ത് ഈ വിഷയത്തില്‍ ഡബിള്‍ എം.എ.. സിംഗിള്‍ എല്‍.എല്‍.ബി ആയതു കൊണ്ട് ആ പറഞ്ഞ കാര്യം പിടിക്കിട്ടി. എങ്കിലും ഇങ്ങനെ ആവുമോ എന്ന് സംശയിക്കേ സുഹൃത്ത് ഒന്നൂടെ പറഞ്ഞു. " അവള്‍ മലയാളിയാ. എനിക്കറിയാം.." ഇത്രേം പറഞ്ഞു ജയഭാരതിയുടെ ഒരു പടത്തിലെ പാട്ടും പാടി അവനങ്ങ്‌ പോയി.

മലയാളി?. കാഴ്ച കൊണ്ട് ഒട്ടും ചേരില്ല അവള്‍ക്ക് ആ വിശേഷണം എന്നതിനാലാവാം വിശ്വാസം വന്നില്ല. ഒരിക്കല്‍ എവിടെ നിന്നോ മടങ്ങി വരുന്ന അവളെ കണ്ടപ്പോ പതിവ് പുഞ്ചിരിക്കൊപ്പം "സുഖല്ലേ?" എന്നൊരു ചോദ്യവും കൊടുത്തു അവളോട് മിണ്ടാനുള്ള ഓപണിംഗ്-നു വേണ്ടി കാത്തു നിന്നു. നിറം വറ്റിയ ഒരു ചിരി മാത്രം തന്നു അവള്‍ മൌനമായി കടന്നു പോയി. എങ്കിലും അവളോട് സംസാരിക്കണം എന്ന ആഗ്രഹം ഉള്ളില്‍ കൊണ്ട് നടന്നു. പിന്നീട് വല്ലപോഴുമൊക്കെ മിണ്ടുന്ന ഒരു ലവല്‍ വരെ കാര്യമെത്തിയപ്പോ ചോദിച്ചു.. എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം. നിര്‍ത്തികൂടെ. ഈ സ്വയം പങ്കുവച്ചുള്ള രീതി. അവള്‍ ചിരിച്ചു എങ്കിലും കണ്ണുകള്‍ മെല്ലെ ഈറനാകുന്നത് അവന്‍ കണ്ടു. അവള്‍ പറഞ്ഞു തുടങ്ങി...

ഇഷ്ടായിരുന്നു ഒരാളെ. പിരിയാനാകില്ല എന്നുറപ്പായപ്പോള്‍ കൂടെ പോന്നു. പക്ഷേ ആ സന്തോഷം ഇത്തിരി കാലത്തിന്റെ ഔദാര്യമായിരുന്നു. ഒരപകടത്തില്‍ തളര്‍ന്നു പോയ അവനെ ചികിത്സിക്കാനുള്ള വക തേടി വന്നതാ. വിസ നല്‍കിയ അയല്‍വാസി ഇവിടെ എത്തും വരെ ദൈവതുല്യന്‍ ആയിരുന്നു. വന്നതിന്റെ മൂന്നാം നാള്‍ മറ്റൊരാള്‍ക്ക് അവന്‍ വിറ്റപ്പോള്‍ ഒരു വഷളന്‍ ചിരി ഉണ്ടായിരുന്നു ആ മുഖത്ത്. പ്രതിഷേധങ്ങളും ചെറുത് നില്‍പ്പും എല്ലാം നിഷ്ഫലമാണെന്നു മനസിലാക്കിയപ്പോള്‍ സ്വയം എടുത്തണിഞ്ഞു ഈ കുപ്പായം. വന്നവര്‍ വീണ്ടും വീണ്ടും തേടി വന്നപ്പോള്‍ മാര്‍ക്കറ്റ്‌ വാല്യൂ ഉണ്ടെന്നു മനസിലാക്കിയതോണ്ടാവാം ഏജന്റ്റ് കൃത്യമായി പണം വീട്ടിലെത്തിക്കുന്നു. അത് അറിയുമ്പോ ഇത്തിരി സങ്കടം കുറയും. എന്നാലും എന്നെ കാത്തവിടെ കിടക്കുന്നവനെ ഞാന്‍ ചതിക്കുന്നു എന്നോര്‍ക്കുമ്പോ അവസാനിപ്പിക്കാന്‍ തോന്നും. പക്ഷേ ഒന്നും നടക്കാറില്ല..." ഇനിയും എന്തൊക്കെയോ പറയാനുണ്ടെങ്കിലും നിറഞ്ഞ കണ്ണുനീര്‍ ചുണ്ടില്‍ തട്ടിയതിനാലാവാം കണ്ണ് തുടച് അവള്‍ എഴുന്നേറ്റു നടന്നു.. ഇരുളില്‍ പൂര്‍ണമായും മറയും മുന്‍പേ ആരോ വന്നു അവളുടെ കരം പിടിച്ചു. അവളുടെ ഫ്ലാറ്റിന്റെ വാതിലിലേക്ക് കയറി പോയി...

നേരം ഇരുട്ടുന്നതിനാല്‍ ഞാനും മടങ്ങി.. അപ്പോളും മനസ്സില്‍ ഒരു ചോദ്യം ബാക്കി ഉണ്ടായിരുന്നു.. "എന്തിനാ അവളെ കുറിച്ച് അറിയാന്‍ പോയത്..?"

2010, ജൂലൈ 19, തിങ്കളാഴ്‌ച

പരസ്പരം മറന്ന രണ്ടു കഥകള്‍

പറഞ്ഞു വരുമ്പോള്‍
ഒരുമിക്കുമെങ്കിലും
നാമിനി പരസ്പരം
മറന്ന രണ്ടു കഥകള്‍
കടം കൊണ്ട കനവിന്റെ
ബാക്കിപത്രങ്ങള്‍

ഇവിടം ഈ ഇരുളില്‍ പിരിയുകയാണ് നാം
അറ്റമില്ലാതെ നീങ്ങുന്ന
വഴികളിലാരും കാത്തിരിക്കാനില്ലെങ്കിലും

പഴകിയ യാത്ര വാചകങ്ങള്‍
അതൊരു ഭാരമെന്നതിനാല്‍
മൌനം പങ്കിട്ടു പിരിയാം നമുക്ക്

2010, ജൂലൈ 9, വെള്ളിയാഴ്‌ച

പ്രണയിനി

(റീപോസ്റ്റ്‌ ആണ്... ഇവിടെയും ഇടണം എന്ന് തോന്നി)

പ്രാണന്‍ ഞാനെടുക്കും
നീ എന്നാലും ജീവിക്കണം
അവളെന്നോട്
അവസാനംപറഞ്ഞതാണിത്‌
അതെങ്ങനെയെന്നു
ചോദിക്കും മുന്‍പേ
അവള്‍ വേറൊരുവന്റെ
പ്രാണനായ് മാറി....

2010, ജൂൺ 23, ബുധനാഴ്‌ച

ഭാഷ

മറക്കുന്നു പലതും നമ്മള്‍
കേരമതിരിട്ട നാടിനെ
സ്വച്ചമോഴുകും പുഴയെ
മണല്‍ പരന്ന തീരങ്ങളെ

കുളിര്‍ന്ന മുറികളില്‍
കുടുക്കിട്ട കഴുത്തില്‍
മാതൃഭാഷ പോലും

അമ്മയില്‍ തുടങ്ങി
അമ്മ പോലെ മധുരമാര്‍ന്ന ഭാഷ
മമ്മിയായി കൂട് മാറിയ അമ്മക്ക്
അപ്രിയമാകുന്നുണ്ടോ

2010, ജൂൺ 15, ചൊവ്വാഴ്ച

പടിയിറങ്ങും മുന്‍പേ

(ഈ ഇടെ എവിടെയോ വായിച്ച ഒരു ലേഖനമാണ് ഇതിനാധാരം)


ഒളിച്ചോട്ടം ഒരു പാപമോ അല്ലേല്‍ നീതികരിക്കാനാവാത്ത കുറ്റമോ ഒക്കെ ആയി തോന്നി എനിക്കത് വായിച്ചപ്പോള്‍, അതിലേറെ സങ്കടം തോന്നിയത് അതില്‍ കമന്റ്‌ ചെയ്തത് കണ്ടപ്പോളാണ്. ഉമ്മയും ബാപ്പയെയും ( അച്ഛന്‍ അമ്മ ഡാഡി മമ്മി എന്തും ആവാം, ജന്മം തന്നവര്‍ അത്രേ ള്ളൂ ) വേണ്ടപെട്ടവരെയും ഒക്കെ ഉപേക്ഷിച് ഇത്തിരി പഞ്ചാര വാക്കിന്റെം കാര്‍ഡിന്റെയും കാരണം കൊണ്ട് ഒളിച്ചോടുന്നു എന്ന കമ്മന്റ്. സത്യം പറഞ്ഞാ പുച്ഛം തോന്നി. ഇന്നത്തെ കൌമാരം അങ്ങനെ ആണോ? വ്യക്തമായ ലക്ഷ്യ ബോധം ഉള്ളവര്‍ തന്നെയാണ്. എങ്ങിനെ ജീവിക്കണം എന്നതിന്റെ കൂടെ ആരുടെ കൂടെ എന്നതും അവര്‍ക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എന്ത് കൊണ്ട് കൊടുക്കുന്നില്ല. അല്ലേല്‍ അവരുടെ ആഗ്രഹത്തിന്റെ പോരായ്മകള്‍, ജാതി മതം വര്‍ണം ദേശം പണം എന്തുമാവട്ടെ. എന്ത് കൊണ്ട് മാതാപിതാക്കള്‍ക്ക് ആ പോരായ്മകളെ (?) പറഞ്ഞു മനസിലാക്കാന്‍ കഴിയുന്നില്ല? മക്കള്‍ക്ക് വേണ്ടതെല്ലാം വേണ്ടതിലും മുന്നേ എത്തിക്കാന്‍ വെമ്പുന്ന മാതാപിതാക്കളെ എനിക്കറിയാം. സത്യം പറയാലോ ഞാന്‍ അത്തരം ഒരു ദമ്പതികളുടെ മകനാണ്. പക്ഷേ എനിക്ക്, എന്‍റെ അനിയത്തിക്കും അവര്‍ തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എടുത്തു പറയണം. അതിന്റെ ശെരിയായ പോംവഴി പറഞ്ഞു തരാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. ഈ ഒരു ആശയ വിനിമയത്തിന്റെ പോരായ്മ ഇന്നത്തെ വര്‍ധിച്ചു വരുന്ന ഒളിച്ചോട്ടത്തിന് ഒരു പ്രധാന കാരണമല്ലേ. പക്ഷേ മേല്പറഞ്ഞ ലേഖനത്തിനോട് എനിക്ക് പൂര്‍ണമായും യോജിപ്പാണ്. കമന്ടിനോടെ വിയോജിപ്പുള്ളൂ. അമ്മൂമയാവാന്‍ അല്ലേല്‍ അപ്പൂപ്പന്‍ ആവാന്‍ പോകണ പ്രായത്തില്‍ ഒന്നൊളിചോടാം എന്ന് തോന്നുന്ന മാനസിക വൈകല്യം ചികില്സിക്കെണ്ടാതാണ്. എന്ന് കരുതി ഇന്നയാളുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹം കുടുംബത്തിന്റെ പേരില്‍, അഭിമാനത്തിന്റെ പേരില്‍ തട്ടി കളയുന്നതാണ് കഷ്ടം. ഈശ്വരന്‍ മനുഷ്യനെ രണ്ടു തരമായെ പടചിട്ടുള്ളൂ. ശേഷിക്കുന്നതെല്ലാം നമ്മള്‍ സ്വയം കല്‍പ്പിച്ചതാണ്. പ്രണയിച്ചു വിവാഹം ചെയ്ത ഒരുപാട് പേരുണ്ട്. അവരില്‍ എത്രയോ പേര്‍ ഇന്നും സുഖമായി ജീവിക്കുന്നും ഉണ്ട്. മാതാപിതാക്കളെ വേണ്ട എന്ന് വച്ച പോകുന്ന മക്കളും ശെരിയായ നിലപടുകാരല്ല എന്നത് തന്നെയാണ് എന്റെയും അഭിപ്രായം പക്ഷേ എന്ത് കൊണ്ട് രണ്ടു കൂട്ടര്‍ക്കും പരസ്പരം ഒരു ധാരണയില്‍ എത്തി കൂടാ? അന്യ ജാതിയില്‍ പെട്ടവര്‍ വിവാഹം കഴിച്ചത് കൊണ്ട് എവിടെയും ഭൂമി കുലുങ്ങിയിട്ടില്ല. എനിക്ക് ഇന്നയാള്‍ യോഗ്യനാണ് എന്ന തിരിച്ചറിവാണ് വിവാഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്നതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം വേറെ വിവാഹം കഴിക്കേണ്ടി വന്ന, പിന്നീട് പിരിയേണ്ടി വന്ന എത്ര ഉദാഹരണങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. സ്നേഹമാണ് അല്ലാതെ ധാര്‍ഷ്ട്യം അല്ല വിവാഹത്തിന് ആധാരം. ഞാന്‍ വളര്‍ത്തിയതല്ലേ എല്ലാം ഞാന്‍ കൊടുത്തില്ലേ പിന്നെ എന്താ അവന്ക്ക്\ അവള്‍ക്ക് ഞാന്‍ പറയുന്നത് കേട്ടാല്‍ എനാ ചിന്തയും. എന്‍റെ ജീവിതമല്ലേ എന്‍റെ ഇഷ്ടമാ എന്ന ചിന്തയും ഒരുപോലെ ആപല്‍ക്കരമാണ്. ഒളിച്ചോടി വിവാഹം കഴിക്കൂ എന്നതല്ല ഇതിന്റെ പൊരുള്‍ മറിച് എന്ത് കൊണ്ട് നിങ്ങള്‍ക്ക് പരസ്പരം മനസിലാവാതെ പോകുന്നു എന്നതാണ് എന്‍റെ ചോദ്യം.

2010, ജൂൺ 5, ശനിയാഴ്‌ച

ഞാന്‍?

ഞാന്‍?
അറിയാതെ പോകുന്ന പൊരുളാണത്
ഉത്തരം തേടി പായുന്ന മനസിനെ
കുഴക്കുന്ന ചോദ്യം

ചില നേരം സൌമ്യതയുടെ തീരങ്ങളില്‍
ചിലപ്പോള്‍ രൌദ്രമാം ഭാവങ്ങളില്‍

കിനാവ്‌ ചിറകു വിരിച്ചുയരുന്ന
നാളെയുടെ ആകാശങ്ങള്‍
മുറിവേറ്റു പിടഞ്ഞ ഇന്നലകള്‍
ഇന്നിന്റെ പ്രതിജീവനങ്ങള്‍

ചിലനേരം കാലമാണ് ഞാന്‍
കാലത്തിന്റെ ഒഴുക്കില്‍ പെട്ടവന്‍
ഒറ്റക്ക് വഴിയറിയാത്തവന്‍

മണ്ണിന്റെ പടപ്പിനു
മണ്ണിലെക്കൊരു യാത്ര
അതിന്റെ ഇടയിലെ ഇത്തിരി നേരം
ജീവിതം

ഉത്തരമറിയാതെ പോകുന്നു
ഞാനും നീയും
ഉത്തരം അറിഞ്ഞവര്‍ പറയാതെയും

2010, മേയ് 16, ഞായറാഴ്‌ച

എയര്‍ മെയില്‍


aപ്രവാസ ജീവിതത്തിന്റെ ഇന്നലകളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതും. ഇന്നിന്റെ ആധുനികവല്കരണത്തില്‍ നഷ്ടമായതുമായ ഒന്നാണ് എഴുത്തുകള്‍. എയര്‍ മെയില്‍ എന്ന് എഴുതിയ കൊച്ചു കവറിനുള്ളില്‍ മൂന്നായി മടക്കിയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച. ഓരോ തുണ്ട് കടലാസുകളും എത്ര ജീവിതങ്ങളുടെ കണ്ണീരും വിയര്‍പ്പും പുരണ്ടു കാണും. പൊന്നു വിളയുന്ന ഭൂമിയില്‍ ഒറ്റപെടലിന്റെ നൊമ്പരങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന ഓരോ ഇടവേളയും അകലെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും കുത്തികുറിച് സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്കൊരു നന്ദി സൂചകമാകട്ടെ ഈ വാക്കുകള്‍ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
പ്രവാസി വിരുന്നുകാരനാണ് സ്വന്തം നാട്ടില്‍... അവനെ കാത്തിരിക്കുന്നത് തീരാത്ത പ്രാരബ്ദത്തിന്റെ മാറാപ്പും, തിരിചെന്നു പോരുന്നു എന്ന ചോദ്യവും മാത്രമാണ്. തിരികെ പറക്കില്ലെന്ന് ഒരു നൂറു വട്ടം മനസ്സില്‍ ഉറപ്പിച് യാത്രയായാലും മൂന്നാം പക്കം തിരികെ പോരാന്‍ അവനെ പ്രേരിപ്പിക്കുന്നതും ഇതാവാം. ഇന്നിന്റെ വിരുന്നുകാര്‍ക്ക് സൌകര്യങ്ങള്‍ ഏറെയാണ്‌. പക്ഷേ നഷ്ടപ്പെടലിന്റെ തീവ്രത അവ കുറക്കുന്നുണ്ടോ എന്നതാണ് സംശയം. എഴുത്ത് എന്ന സംസ്കാരം തന്നെ പ്രവാസിക്ക് അന്യമാകുന്ന കാലമാണ്. ഇലക്ട്രോണിക് യുഗത്തിന് നന്ദി പറയാം. ഇതൊന്നുമില്ലാത്ത ഒരു കാലത്തും ഇവിടം, ഈ മരുഭൂ പരപ്പില്‍ പ്രവാസവും പ്രവാസിയും ഉണ്ടായിരുന്നു എന്നത് ചരിത്ര സാക്ഷ്യം. അത്തരമൊരു കാലത്തിന്റെ ജീവിക്കുന്ന ഓര്‍മക്കുറിപ്പുകള്‍ ആയി മാറിയിരിക്കുന്നു എയര്‍ മെയില്‍.
നാലു ചുവര്‍ മാത്രം ലോകമായവന്റെ, വിരലിലൂടെ വഴുതി വീണ വരികളിലൂടെ ആണ് നമ്മള്‍ അറേബ്യന്‍ നാടിനെ കുറിച്ചറിയുന്നത്. ഈന്ത പനകള്‍ തണലിട്ടതെന്നും, സ്വര്‍ണം മറഞ്ഞു കിടക്കുന്ന ഭൂമിയെന്നും അങ്ങനെ പല പല കഥകള്‍, സ്വന്തം വേദന നാട്ടിലെ പ്രിയമുള്ളവര്‍ അറിയാതിരിക്കാന്‍ അവന്‍ തന്റെ വിരലുകളെ കളവിന് കടം കൊടുത്തു. ആ വിരലുകള്‍ പകര്‍ന്ന കളവിനെ നമ്മള്‍ നാട്ടുക്കാര്‍ ആയിരത്തൊന്നു രാവു കഥകളെ പോലെ പാടി നടന്നു. ഏതൊരു യുവാവിന്റെയും ( ഇന്നിന്റെ യുവതികളുടെയും ) മനസ്സില്‍ ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് എണ്ണ പകര്‍ന്നതും തിരി തെളിച്ചതും ഈ വരികള്‍ കൂടെ ആവാം.
ദിവസവും ഉമ്മറപ്പടിയില്‍ പോസ്റ്റുമാനെ കാത്തു നില്‍ക്കുന്ന വീട്ടമ്മമാര്‍ ഇന്നലകളുടെ കാഴ്ചയായിരുന്നു. തന്റെ പ്രിയമേറിയവന്റെ ജീവിതം ഒട്ടിച്ച കവര്‍ കൊണ്ട് വരുന്ന കാക്കി കുപ്പയക്കാരനെ അവര്‍ നിറഞ്ഞ പുഞ്ചിരിയാല്‍ എതിരേറ്റു. ആ കവര്‍ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഉള്ളടക്കം അറിയാനുള്ള വ്യഗ്രതയാണ്. സുഖം എന്ന വാക്കില്‍ മറച്ചു കളഞ്ഞ എല്ലാ ദുഖങ്ങളും അവര്‍ കാണാതെ പോയി. പകരം സുഖം എന്ന വാക്കിനു പരമ സുഖം എന്ന വ്യാഖ്യാനവും നല്‍കി എത്ര വായിച്ചാലും മതി വരാത്ത പോലെ വീണ്ടും വീണ്ടും വായിച്ചും എഴുതിയാല്‍ തീരാത്തത് പോലെ പുതിയ പുതിയ വിശേഷങ്ങളെ കുറിച്ചും മഷി കൊണ്ടെഴുതിയ ജീവിതം കടല്‍ കടന്നു പലവട്ടം.
എന്‍റെ പ്രവാസി സുഹൃത്ത് പറഞ്ഞ വാക്കുകളെ ഞാന്‍ കടമെടുക്കുന്നു. അദ്ദേഹം ഇവിടെ ഒരായുസിന്റെ മുക്കാലും എരിച്ചു തീര്‍ത്ത് നാട്ടിലോട്ട് മടങ്ങാന്‍ ഒരുങ്ങുകയാണിപ്പോള്‍. ഒരിക്കല്‍ എഴുത്തുകളെ പറ്റി അദ്ദേഹം പറഞ്ഞു തന്നു. " എഴുതാന്‍ ഏറെ ഒന്നും കാണില്ല. എങ്കിലും എഴുതും ഒരുപാട്. ദൂരെ ഈ വരികള്‍ക്ക് വേണ്ടി ആരൊക്കെയോ കാത്തിരിക്കുന്നു എന്നതിന്റെ പ്രേരണയാണത്. ഈ എഴുത്തിലൂടെ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ. അവളുടെ ( അദ്ധേഹത്തിന്റെ ഭാര്യ ) സാമിപ്യം തൊട്ടരികില്‍ കിട്ടും." താരതമ്യേനെ പുത്തന്‍ പ്രവാസിയായ എനിക്ക് ചിരിയാണ് വന്നത്. പക്ഷേ അദ്ധേഹത്തിന്റെ കണ്ണുകളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത് വാര്‍ധക്യത്തിലും നഷ്ടമാകാതിരിക്കുന പ്രണയമായിരുന്നു.
കാലം അതിന്റെ ഒഴുക്ക് തുടരുക തന്നെ ചെയ്യും. പുത്തന്‍ ആശയങ്ങളെയും സംവിധാനങ്ങളെയും കടമെടുത്തും കാഴ്ച്ചവെച്ചും...... എങ്കിലും മണലാരണ്യം ജീവിതം കവര്ന്നവന് ( നേടിയവനും ഉണ്ട്) ഏതൊക്കെ സംവിധാനങ്ങള്‍ വന്നാലും, കുത്തികുറിച്ച താളുകളുടെ ഘന്ധം മറവിയുടെ കയങ്ങളില്‍ കളഞ്ഞു പോകില്ലെന്ന് വിശ്വസിക്കാം...

2010, ഏപ്രിൽ 11, ഞായറാഴ്‌ച

പ്രണയം ഉറങ്ങിയ താജിന്റെ ചുവര്‍...

പ്രണയമുറങ്ങിയ മുഗളിന്റെ തെരുവോരങ്ങളെ പുല്‍കി ഞാന്‍ നടന്ന നാളുകള്‍ ഉണ്ട്. ശില്പകലയുടെ നൈപുണ്യം പന്തലിച്ച വീഥികളില്‍ പക്ഷേ ആരുടെയോ നിലക്കാത്ത നിലവിളിയാണ് എന്നെ വരവേറ്റത്. ശാന്തമായ് യമുനാ നദി ഒഴുകുമ്പോഴും എന്തോ പറയാന്‍ ബാക്കിവച്ചതിന്റെ വേദന മറച്ചു വയ്ക്കുന്നതായി തോന്നി. താജിന്റെ നിഴല്‍ പരന്ന നദിക്കര ചുവന്നതായും... അവിടെ കേള്‍ക്കുന്നത് ഷാജഹാന് മുംതാസിനോടുള്ള അഭൌമ്യ പ്രണയത്തിന്റെ ഈരടികളല്ല, മറിച് ജീവന്‍ ബലികൊടുത്തു ആ മനോഹര സൌധം പണിതുയര്‍ത്തിയ, അവിടെ തന്നെ പ്രാണന്‍ ഒടുക്കാന്‍ വിധികപ്പെട്ടവന്റെ നിലവിളികലാണ്... കല്ല്‌ പിളര്‍ക്കുന്ന രാജകല്‍പ്പനക്ക് മുന്നില്‍ തല നീട്ടി പിടഞ്ഞു വീണവന്റെ ആത്മരോദനം. അത് യമുനയിലെ ഓളങ്ങളെ പുല്‍കി അതില്‍ ലയിച് ഇല്ലതായതാവാം. ഇന്നലകളിലെക്ക് വാതില്‍ തുറക്കുന്ന ചരിത്ര സംഹിതയുടെ താളുകളില്‍ ചോര പുരണ്ട അധ്യായമായി നിലകൊള്ളൂമായിരുന്നു താജ്. പ്രിയ പത്നിക്ക്‌ വേണ്ടി സൌധം പണിത ഷാജഹാന്റെ പ്രണയത്തിനു മുന്നില്‍, കണ്മുന്നില്‍ കാണുന്ന അത്ഭുതത്തിന്‍ മാറ്റില്‍ വിഡ്ഢികളായ ജനത പിടഞ്ഞു വീണവന്റെ വേദന മറന്നു. അല്ലയോ ഷാജഹാന്‍ എന്നിട്ട് നീ എന്ത് നേടി.. മണ്ണിലടക്കേണ്ട പ്രിയയെ മാര്‍ബിള്‍ കൊട്ടാരത്തില്‍ പൂട്ടിയതിന്റെ പ്രതിഫലമായ്? പൂക്കളാല്‍ അലങ്കരിക്കേണ്ടിടം ചോര തൂവി നനച്ചതിന്? പുത്രനാല്‍ കാരാഗ്രഹത്തില്‍ അടക്കപ്പെട്ടവനായ് നീയും ഈ ലോകം വിട്ടോഴിയെണ്ടി വന്നു.. ചരിത്രങ്ങള്‍ നിന്‍റെ നല്ല വശങ്ങളെ പറ്റി പ്രശംസാ വാക്കുകള്‍ ചൊരിയുമ്പോള്‍ ആവില്ല ആ മാര്‍ബിള്‍ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ ചോരയോലിച്ചു മരിച്ചവരെ മറക്കാന്‍. ഞാന്‍ ഒരിക്കല്‍ വരും നീ പണിത നിന്‍റെ പ്രണയ പ്രതീകം കാണാന്‍. എനിക്കവിടെ നിന്‍റെ പ്രിയതമയെ കാണേണ്ടതില്ല. ഞാനവിടെ കണ്ണടച്ച് നില്കും ജീവിച്ചു കൊതി തീരാതെ പോയ നൂറുകണക്കിന് ആത്മാക്കള്‍ക്ക് വേണ്ടി. നിന്‍റെ ക്രൂരതയില്‍ പണിത കൊട്ടാരം പരിശുദ്ധമായ വെള്ളയില്‍ പൊതിഞ്ഞതാനെന്റെ സങ്കടം.


ചോരക്കറയില്‍ കുളിച്ചു താജ് ഇന്നും എത്രയോ പേരെ കൊതിപ്പിക്കുന്നുണ്ടാവാം. പിന്നാമ്പുറ കഥകളറിയാതെ അതിന്റെ മോടിയില്‍ ഊറ്റം കൊള്ളുന്നുമുണ്ടാവാം.

2010, മാർച്ച് 27, ശനിയാഴ്‌ച

ക്യാമ്പസ്‌

ഓഫ്‌: ആദ്യ പോസ്റ്റാണ്. തെറ്റുകള്‍ സദയം ക്ഷമിച് തിരുത്തുമല്ലോ


പറഞ്ഞു മുഴുമിക്കാനാവാത്തതും വീണ്ടും വീണ്ടും പറഞ്ഞാല്‍ കൊതി തീരാത്തതും ആയ വിഷയമാണെന്ന് തോന്നണു ക്യാമ്പസ്‌. ജീവിതത്തിന്റെ സുപ്രധാന വഴിതിരിവുകള്‍ക്ക് വേദിയാകുന്നിടം. തോളില്‍ തൂക്കിയ പുസ്തക കെട്ടിനെ മുക്കില്‍ എറിഞ്ഞു സ്വാതന്ത്ര്യത്തിന്റെ നിറങ്ങള്‍ വാരി പൂശാന്‍ ഒരുങ്ങുന്ന നവാഗതര്‍, അവരെ സ്നേഹത്തോടെയും അതിലേറെ മുന്‍ഗാമികള്‍ എന്ന ഗര്‍വോടെയും സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍... ആദ്യനാളില്‍ അപരിചിതതിന്‍ മേലാപ്പ് സ്വയം എടുത്തണിഞ്ഞ കാമ്പസിന്‍ മുഖച്ചിത്രമാണിത്
ഇലകള്‍ പൊഴിഞ്ഞ നടവഴിയും തണല്‍ മരങ്ങളുമെല്ലാം പലയിടത്തും വഴി മാറി എങ്കിലും ഇന്നും കാമ്പസിനു ആ സുന്ദര ഭാവം കൈമോശം വന്നിട്ടില്ല. ആരെയെല്ലാമോ കാത്തിരിക്കും പോലെ ഇടനാഴികള്‍, നിശബ്ദതയുടെ മറവില്‍ കൊതിപ്പിക്കുന്ന ലൈബ്രറി, ഒട്ടും രുചിയില്ലേലും ഏറ്റവും രുചികരമായതെന്ന് വിശേഷിപ്പിക്കാവുന്ന വിഭവങ്ങള്‍ നിറഞ്ഞ കാന്റീന്‍.... ഓര്‍മ്മകള്‍ ഇത് വഴി എത്ര വട്ടം പിന്നിലോട്ട് കൂടെ കൂട്ടി? ഒന്നും തിരികെ പ്രതീക്ഷിക്കാതെ നമ്മെ തന്നെ സ്വന്തമാക്കുകയാണ് ക്യാമ്പസ്‌. അതിന്റെ ഓരോ നിമിഷങ്ങളിലൂടെയും പടിയിറങ്ങി പോരാനാകാത്ത വണ്ണം നമ്മെ കൊതിപ്പിക്കുന്നു. സുഹൃത്തായി, വഴിക്കാട്ടിയായി, കാമുകിയായി, പിന്നെ കുരുത്തക്കേടുകളുടെ മറയായി. കൊടിയുടെ നിറം വേര്‍പ്പിരിച്ച തെരഞ്ഞെടുപ്പ്.. അടുത്തവന്റെ തന്ത്രങ്ങളെക്കാള്‍ മികച്ചതെന്തെങ്കിലും എന്ന് മുറവിളി കൂട്ടുന്ന കാമ്പൈന്‍.. കൂട്ട് കൂടിയ, ആര്‍ത്തു വിളിച്ച നമ്മുടെ മാത്രമെന്ന് കരുതുന്ന സാമ്രാജ്യങ്ങള്‍. അതിനു പേര് പലതാണ്. ലഡാക്ക് എന്നും തണല്തീരമെന്നും അങ്ങിനെ ആയിരം പേരുകള്‍. പക്ഷേ സ്മൃതികളില്‍ വിളിപ്പേരുകള്‍ എന്തായാലും അവക്കെല്ലാം ഒരേ നിറമാണ് എന്നും..

ഉറങ്ങാന്‍ പഠിപ്പിക്കുന്ന ക്ലാസ്സുകളില്‍, ജനലഴികള്‍ക്ക് അപ്പുറം മിഴികളെ പറിച്ചു നട്ടും, പിന്നിലെ ബെഞ്ചിലെ കുരുത്തക്കേടുകള്‍ക്ക് പിന്തുണ നല്‍കിയും, ആടിയും പാടിയും, ഒടുവില്‍ പരീക്ഷയുടെ തലേന്ന് രാത്രി ഉറങ്ങാന്‍ പഠിപ്പിച്ചവരെ എല്ലാം ശപിച് പുസ്തകത്തിലേക്ക് കൂപ്പു കുത്തുന്ന കാലം.. നമ്മള്‍ ഇരുന്ന ബെഞ്ചിലും ഉറങ്ങാന്‍ തലയിണയായ ഡെസ്കിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില മഹത് വചനങ്ങളുണ്ട്. അല്ലേല്‍ തൊട്ടപ്പുറത്തെ ബെഞ്ചില്‍ ഇരിക്കുന്ന സുന്ദരിയായ ഒരുവള്‍ക്ക് വേണ്ടി കുറിക്കപ്പെടുന്ന വണ്‍വേ പ്രേമലേഖങ്ങള്‍. ഇടയ്ക്കിടെ അവളെന്നെ നോക്കുന്നുവോ എന്നതിന് വേണ്ടി ഉള്ള അങ്കലാപ്പ്...

പ്രണയഭാവങ്ങളുടെ സൌന്ദര്യം കാമ്പസിനോളം പകര്‍ന്നു തന്ന വേറെ ഒരിടമുന്ടെന്നു തോന്നുന്നില്ല. ഒരു നോക്ക് കാണുവാന്‍ വേണ്ടി കാത്തു നിന്ന നിമിഷങ്ങള്‍, കാത്തിരിപ്പിനൊടുവില്‍, അവള്‍ മുന്നില്‍ വന്നപ്പോള്‍ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍, അവളെ കാണുവാന്‍, അവള്‍ കാണുവാന്‍ വേണ്ടി മാത്രമായി എത്രയോ വട്ടം അവളുടെ ക്ലാസ്സ്‌ മുറിയുടെ മുന്നിലൂടെ ഇല്ലാത്ത തിരക്കിന്റെ പേരിലുള്ള പ്രദക്ഷിണം. ഒരു ചിരി ഒരു ചെറിയ ചിരി മാത്രം കൊതിച്ചു എത്ര വട്ടം അവളെ മാത്രം നോക്കി നിന്നിട്ടുണ്ട്?

ഒരിത്തിരി പേടിപ്പിച് പിന്നെ ഒത്തിരിയൊത്തിരി അടുത്ത് ഒടുവില്‍ ഒരു നാള്‍ പടിയിറങ്ങേണ്ടി വരുമ്പോള്‍ ഒരുവട്ടെമെങ്കിലും നനയാതിരിക്കില്ല കണ്‍ത്തടങ്ങള്‍. യാത്രയയപ്പിന്റെ നേരങ്ങളില്‍ " അളിയാ കാണാം ടാ" എന്ന വാക്കില്‍ ഉള്ളിലെ വേദനകള്‍ ഒളിപ്പിക്കുംപോള്‍ ഇനിയെന്ന് എന്ന ചോദ്യം ഉയരാതിരിക്കില്ല മനസ്സില്‍... ഇത്രയേറെ മധുരമേറിയ ഒരു കാലം ഇനി വരാനില്ല എന്നതിന്റെ ആദ്യ ഓര്‍മ്മപ്പെടുത്തല്‍ ആണത്. സ്വന്തമാണെന്ന് കരുതി സ്നേഹിച്ചയിടം വിട്ട്, സുഹൃത്തുക്കളെ വിട്ട്, സ്വപ്നത്തിലെന്നും കൂട്ട് വന്നവളെ വിട്ട്.... ഇനി എങ്ങോട്ട് എന്നറിയാതെ ജീവിത വീഥി നീളുന്നു.. പിന്നില്‍ ഓര്‍മകളുടെ ജാലകം തുറന്നു കലാലയം കൊതിപ്പിക്കുന്നു.